നടക്കാവ് ഗേൾസ് സ്‌കൂളിൽ ഫൗസിയ മാമ്പറ്റ കുട്ടികളെ പരിശീലിപ്പിക്കുന്നു (ഫയൽ ചിത്രം) | Photo: SAJAN V NAMBIAR, Mathrubhumi
കോഴിക്കോട്: നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ വനിതാ ഫുട്‌ബോള്‍ നഴ്‌സറിയായി വളര്‍ത്തിയെടുത്താണ് ഫൗസിയ മാമ്പറ്റ അകാലത്തില്‍ വിടവാങ്ങിയത്.
പ്രിസം പദ്ധതിയില്‍ ഉള്‍പ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതിനുമുമ്പുള്ള കാലഘട്ടത്തില്‍ സ്‌കൂളിനെ ഫൗസിയ ടീച്ചര്‍ പ്രശസ്തിയിലെത്തിച്ചു. ഫുട്ബോളിലെ നേട്ടങ്ങളുടെ പേരിലാണ് അന്ന് സ്‌കൂള്‍ കേരളമെങ്ങും അറിയപ്പെട്ടത്.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ കരാര്‍ പരിശീലകയായ ഫൗസിയ താന്‍ പഠിച്ച നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ 2002-ലാണ് കുട്ടികളെ കളിപഠിപ്പിക്കാനെത്തിയത്. തൊട്ടടുത്തവര്‍ഷംതന്നെ സംസ്ഥാന ടീമിലേക്ക് നടക്കാവ് സ്‌കൂളില്‍നിന്ന് ഫൗസിയയുടെ ശിഷ്യരായ നാലുതാരങ്ങള്‍ തിരഞ്ഞെടുക്കുപ്പെട്ടു.
2005, 06, 07 വര്‍ഷങ്ങളില്‍ ടീച്ചറുടെ പരിശീലനത്തില്‍ കോഴിക്കോട് സംസ്ഥാന ജൂനിയര്‍, സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമതെത്തി. 2008-ലെ അണ്ടര്‍-14 സംസ്ഥാന ടീമില്‍ ആറുപേര്‍ നടക്കാവ് സ്‌കൂളിലെ കുട്ടികളായിരുന്നു. ക്യാപ്റ്റന്‍ നിഖില ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊളംബോയില്‍നടന്ന ഏഷ്യന്‍ അണ്ടര്‍-14 ടൂര്‍ണമെന്റില്‍ നിഖില ഒമ്പതുഗോളാണ് അടിച്ചുകൂട്ടിയത്.
2009-ല്‍ ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ ഏഴുപേര്‍ നടക്കാവ് സ്‌കൂളില്‍നിന്നായിരുന്നു. ടീമിലെ വൈ.എം. ആഷ്ലി ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി. 2004 മുതല്‍ സംസ്ഥാന ജൂനിയര്‍ ടീമുകളിലേക്ക് ഏറ്റവുമധികം താരങ്ങളെ സംഭാവനചെയ്തത് നടക്കാവ് സ്‌കൂളാണ്.
സുബ്രതോകപ്പ് ഫുട്‌ബോളില്‍ മൂന്നുതവണ സ്‌കൂള്‍ യോഗ്യത നേടി. 2019-ല്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ സംസ്ഥാന ജേതാക്കളായാണ് നടക്കാവ് സ്‌കൂള്‍ സുബ്രതോകപ്പില്‍ പങ്കെടുത്തത്. കേരള ക്യാപ്റ്റന്‍ ഡി. അനാമികയുടെ നേതൃത്വത്തില്‍ എട്ട് സംസ്ഥാന ജൂനിയര്‍ താരങ്ങളാണ് ടീമില്‍ അണിനിരന്നിരുന്നത്.
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍-17 ലോകകപ്പ് വനിതാ ടീം ക്യാമ്പിലും ഫൗസിയയുടെ നാല് ശിഷ്യര്‍ ഇടംപിടിച്ചിരുന്നു. ലോകകപ്പില്‍ തന്റെ കുട്ടികള്‍ കളിക്കുന്നത് കാണണമെന്ന മോഹം ബാക്കിയാക്കിയാണ് ഫൗസിയ കളമൊഴിഞ്ഞത്.
Content Highlights: Fousiya Mampatta The coach who made Nadakkavu Government School as a football nursery
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..